പന്നി മാംസത്തിൽ നിന്നുള്ള കൊഴുപ്പ് ചേർത്ത് നിർമിക്കുന്ന കോവിഡ് വാക്സിൻ ഹറാമാണെന്ന് ഇസ്ലാം മതപണ്ഡിതർ. മുംബൈയിൽ ചേർന്ന സുന്നി മുസ്ലീം ഉലമാക്കളുടെ യോഗത്തിലാണ് മതപണ്ഡിതർ ഇക്കാര്യം പറഞ്ഞത്.
മുംബൈയിലുള്ള ഇസ്ലാം മത വിശ്വാസികളോട് വാക്സിൻ സ്വീകരിക്കരുതെന്ന് മതപണ്ഡിതർ നിർദേശിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി ചൈന പുറത്തിറക്കിയ വാക്സിനിൽ പന്നിയിറച്ചിയിലെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും ഇത് ഇസ്ലാം വിശ്വാസപ്രകാരം ഹറാമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഒമ്പത് മുസ്ലീം സംഘടനകളുടെ യോഗമാണ് മുംബൈയിൽ നടന്നത്.
സംഭരണത്തിലും ഗതാഗതത്തിലും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പന്നിയിറച്ചിയിൽ നിന്നുള്ള ജലാറ്റിൻ ഒരു സ്റ്റെബിലൈസറായി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ ഇസ്ലാം മതപണ്ഡിതർ രംഗത്തു വന്നിരിക്കുന്നത്.
“പന്നിയുടെ രോമം വീണ കിണറ്റിലെ വെള്ളം പോലും ഇസ്ലാം വിശ്വാസിക്ക് ഹറാമാണ്. ഇത്തരം ഘടകങ്ങളുള്ള വാക്സിനാണെങ്കിൽ പോലും അതിന് രോഗത്തെ ചെറുക്കാനുള്ള കഴിവില്ലെന്നാണ് ഇസ്ലാം മതം വിശ്വസിക്കുന്നത്”-ഖാസി ഇ മുംബൈ മുഫ്തി മെഹമൂദ് അക്തർ പറഞ്ഞു.










