കൊച്ചി: മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി പ്രചാരണം. സംസ്ഥാനത്ത് എത്തിച്ചേരുന്ന വൈദ്യുതിയിൽ പ്രസാരണത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുക, വോൾട്ടേജ് കുറവ് പരിഹരിക്കുക, പഴയ യന്ത്ര സാമഗ്രികൾ പുതുക്കി സ്ഥാപിക്കുക എന്നിവയെല്ലാം നടപ്പിലാക്കുന്നതിന് മോദി സർക്കാർ 467 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, വൈദ്യുത മേഖലയിൽ കേന്ദ്ര സഹായ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പണം മുടക്കി കെഎസ്ഇബി നിർമിച്ചെന്ന രീതിയിലാണ് സർക്കാർ പ്രചാരണം നടത്തുന്നത്. സംസ്ഥാനത്തിനുള്ളിൽ പുതിയ വൈദ്യുതി സബ്സ്റ്റേഷനുകൾ സ്ഥാപിക്കാനും വൈദ്യുതിലൈൻ വലിക്കാനും മറ്റുമായി കേന്ദ്രസർക്കാർ നേരത്തെ ആയിരം കോടിയോളം രൂപ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് 467 കോടി രൂപ കൂടി മോദി സർക്കാർ കേരളത്തിന് നൽകിയത്.
ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയിട്ടുള്ളത് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വൈദ്യുതി മന്ത്രാലയം നൽകിയ മറുപടിയിലാണ്. 2017-ൽ മാത്രം 780 കോടിയിലേറെ രൂപയാണ് കേന്ദ്രം കേരളത്തിനു അനുവദിച്ചത്.











