ഡൽഹി: ഇന്ത്യയും ഫ്രാൻസിൽ തമ്മിൽ സംയുക്ത വ്യോമാഭ്യാസം നടത്താൻ ധാരണയായി. സ്കൈറോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരി മൂന്നാം വാരം ജോധ്പുരിൽ നടക്കും. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലെ ഈ വ്യോമാഭ്യാസം ചൈനക്ക് ശക്തമായ മുന്നറിയിപ്പാകും.
സംയുക്ത വ്യോമാഭ്യാസത്തിൽ ഫ്രാൻസിൽ നിന്നും വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾക്കൊപ്പം സുഖോയ് വിമാനങ്ങളും ഇന്ത്യ വിന്യസിക്കും. പ്രധാനമായും റഫാൽ യുദ്ധവിമാനങ്ങളാകും ഫ്രാൻസ് ഉപയോഗിക്കുക.
ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്ന പതിവ് ഗരുഡ അഭ്യാസങ്ങൾക്ക് പുറമെയാണ് പ്രത്യേക സ്കൈറോസ് വ്യോമാഭ്യാസം നടത്തുന്നത്. 2019 ജൂലൈയിൽ നടന്ന സംയുക്ത വ്യോമാഭ്യാസത്തിൽ ഫ്രാൻസ് റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചപ്പോൾ ഇന്ത്യ ഉപയോഗിച്ചത് സുഖോയ് വിമാനങ്ങളായിരുന്നു. ഇത്തവണ റഫാലിനൊപ്പം സുഖോയ് വിമാനങ്ങളുടെ പരിഷ്കൃത രൂപങ്ങളും ഇന്ത്യ ഉപയോഗിക്കും.
അറുപതിനായിരം കോടി രൂപയ്ക്ക് ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ മോദി സർക്കാർ കരാറിൽ എത്തിയിരുന്നു. ഇതിലെ അവസാന ബാച്ച് വിമാനങ്ങൾ 2022 അവസാനത്തൊടെ ഇന്ത്യയിൽ എത്തും.
കിഴക്കൻ ലഡാക്കിൽ ചൈനക്കെതിരെ റഫാൽ വിമാനങ്ങൾക്കൊപ്പം സുഖോയ് വിമാനങ്ങളും വിന്യസിച്ചാണ് ഇന്ത്യ കരുത്ത് കാട്ടുന്നത്. ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത നീക്കം ചൈന ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്.
Discussion about this post