ഡൽഹി: രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് ഡിസിജിഐയുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചതോടെ രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തിക്കാൻ ചടുല നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളിലും ഏഴായിരത്തിലേറെ പട്ടണങ്ങളിലും വാക്സിൻ വേഗത്തിൽ വിതരണം ചെയ്യാൻ വ്യോമസേനയുടെയും റെയിൽവെയുടെയും സഹകരണം പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ഒന്നേകാൽ ലക്ഷം കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ ശൃംഘലയാണ് ഇന്ത്യൻ റെയിൽവേയുടേത്. പതിമൂവായിരത്തി അഞ്ഞൂറ് ട്രെയിനികളാണ് ഇന്ത്യൻ റെയിൽവേയുടെ കരുത്ത്. രാജ്യത്തെ 7,349 റെയിൽവേ സ്റ്റേഷനുകൾ വാക്സിൻ വിതരണത്തിന് സജ്ജമായാൽ അത് ആഗോള വാക്സിൻ വിതരണ രംഗത്ത് ചരിത്ര നേട്ടമായി മാറും.
രാജ്യത്തെ ഏകദേശം എല്ലാ മേഖലകളിലേക്കും ഇന്ത്യൻ റെയിൽവേക്ക് എത്തിപ്പെടാൻ സാധിക്കും. പല ഗ്രാമീണ മേഖലകലിലും റോഡ് സൗകര്യത്തേക്കാൾ വിപുലമാണ് റെയിൽ ഗതാഗതം. ട്രെയിനുകളിലെ ശീതീകരണ സംവിധാനം ഫലപ്രദമായി ആധുനികവത്കരിക്കാനുള്ള നീക്കങ്ങൾ ത്വരിത ഗതിയിൽ ആരംഭിച്ചതായാണ് വിവരം. വേഗത നിയന്ത്രിച്ച് വാക്സിൻ കാരിയറുകളിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള പ്രത്യേക പരിശീലനവും ലോക്കോ പൈലറ്റുമാർക്ക് കേന്ദ്രം നൽകും.
റെയിൽവേ സ്റ്റേഷനുകളിൽ വാക്സിൻ എത്തിയാൽ അവ ഉടനടി വിതരണം ചെയ്യാൻ റോഡ് മാർഗ്ഗം ഉപയോഗിക്കും. ഇ കൊമേഴ്സ് ഡെലിവറി സംവിധാനങ്ങൾ വാക്സിൻ വിതരണത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളുടെ വെയർ ഹൗസ് സേവനവും ഇതിനായി പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആലോചനയിലുണ്ടെന്നാണ് വിവരം.
Discussion about this post