കോഴിക്കോട്: കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പദ്ധതി വൈകാന്‍ കാരണം ഇടതു-വലതു മുന്നണികളുടെ വികസന വിരുദ്ധ സമീപനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന പദ്ധതിക്കെതിരെ തുടക്കം മുതല്‍ രംഗത്തു വന്നത് ഇടതു-ജിഹാദി സംഘങ്ങള്‍.പദ്ധതിക്കെതിരായ സമരങ്ങളുടെ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞു, ഗുണഫലം ബോധപൂര്‍വം മറച്ചുവച്ചു.
ദേശാഭിമാനി, തേജസ്, മാധ്യമം, മീഡിയവണ്‍ തുടങ്ങിയവക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങളും സമരവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു. കുപ്രചാരണം നടത്തിയത് സിപിഎം, ജമാഅത്തെ ഇസ്‌ലാമി, മുസ്ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളായിരുന്നു. ഈ സംഘടനകളുടെ മുഖപത്രങ്ങളും പോഷകസംഘടനകളും ഗെയില്‍ പൈപ്പിനെതിരെ പ്രചാരണം നടത്തി. ഭൂമിയുടെ അവകാശം നഷ്ടപ്പെടും, കൃഷി ചെയ്യാനാവില്ല, ഭൂഗര്‍ഭബോംബാണ്, വീടുകള്‍ നിര്‍മ്മിക്കാനാവില്ല, ഭൂമി കൈമാറാന്‍ ആവില്ല, സെപ്റ്റിക് ടാങ്കുകള്‍ പണിയാനാവില്ല തുടങ്ങിയ കുപ്രചാരണങ്ങളാണ് നടത്തിയത്.
ഗെയിലിന് അനുകൂലമായി പ്രതികരിച്ചവരെ സാമ്രാജ്യത്വ കുത്തക, ബഹുരാഷ്ട്ര കുത്തകകളുടെ ഏജന്റ് എന്നിങ്ങനെ മുദ്രയടിച്ചു.ഗെയില്‍ വിക്റ്റിംസ് ഫോറം രൂപീകരിച്ചായിരുന്നു സമരം. സിപിഎം നേതാവ് പി. രാജീവടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി. സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്ന് വ്യവസ്ഥ പോലും മറച്ചുവച്ചായിരുന്നു പ്രചാരണം.
2007 ജനുവരിയില്‍ ഗെയില്‍ പദ്ധതിയുടെ ടെര്‍മിനലിന് തറക്കല്ലിട്ടെങ്കിലും നിരന്തര സമരത്തെ തുടര്‍ന്ന് പദ്ധതി മുടങ്ങി. കൊച്ചിയിലെ വൈപ്പിന്‍ മുതല്‍ മംഗലാപുരത്തെ ആര്‍ക്കള വരെ 444 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. 15 സംസ്ഥാനങ്ങളില്‍ പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും കേരളത്തിലെ കടുത്ത എതിര്‍പ്പാണ് പദ്ധതി വൈകിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശമല്ല ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഗെയിലിന് കൈമാറേണ്ടിയിരുന്നത്. കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുത്ത് 30 മീറ്ററെന്നത് 10 മീറ്ററായി കുറയ്ക്കാനും തയാറായി.
എന്നിട്ടും ആക്രമണം തുടര്‍ന്നു. ഭൂമി സര്‍വെ മുതല്‍ പൈപ്പിടുന്നതുവരെ സംഘടിതമായി തടഞ്ഞു. പോലീസും സമരക്കാരും തമ്മില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ഇതിനൊക്കെ നേതൃത്വം നല്‍കിയത് സിപിഎം-ലീഗ്-ജമാഅത്തെ ഇസ്ലാമി നേതാക്കളായിരുന്നു. 2013 നവംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി.
തുടര്‍ന്നാണ് കേരളത്തില്‍ ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. 4493 കോടി രൂപ ചെലവഴിച്ചാണ് പൈപ്പ് ലൈന്‍ പൂര്‍ത്തിയാവുന്നത്. സംസ്ഥാനത്തിന് 1000 കോടി രൂപ നികുതി ഇനത്തില്‍ വരുമാനം ലഭിക്കുന്ന പദ്ധതി ഇടത്-വലത് മുന്നണികളുടെ വികസനവിരുദ്ധ സമീപനം മൂലം ഏഴ് വര്‍ഷം വൈകിയാണ് ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.
Discussion about this post