കോവിഡിനെ തുരത്താന്‍ തുടര്‍ച്ചയായി നിര്‍ണായക നടപടികള്‍ കൈക്കൊള്ളുന്ന ഇന്ത്യക്ക് അഭിനന്ദന വർഷവുമായി ലോകം. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ അഭിനന്ദനം അറിയിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉദ്പാദകരെന്നാണ് ലോകാരോഗ്യ സംഘടന ഇന്ത്യയെ വിശേഷിപ്പിച്ചത്. മഹാമാരിയെ തുടച്ചു നീക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കത്തെയും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രശംസിച്ചു.
ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ രണ്ടു വാക്സീനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസിന്റെ പ്രതികരണം. കോവിഡിനെ തുരത്താന്‍ ലോകം പ്രവര്‍ത്തിക്കുമ്ബോള്‍, ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീന്‍ നിര്‍മ്മാണശേഷിയിലും ഇന്ത്യയുടെ നേതൃത്വം കാണുന്നതു വളരെ സന്തോഷകരമാണെന്നു മൈക്രോസോഫ്റ്റ് സ്ഥാപകനും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയറുമായ ബില്‍ ഗേറ്റ്സ് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയെ നേരത്തെയും ബില്‍ ഗേറ്റ്സ് പ്രശംസിച്ചിട്ടുണ്ട്.
കോവിഡ് വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളെയും വാക്സീന്‍ ഉല്‍പാദനം നടത്തുന്ന മരുന്നു കമ്പനികളെയും ഗേറ്റ്സ് അഭിനന്ദിച്ചിരുന്നു. ഏറ്റവും വലിയ വാക്സീന്‍ നിര്‍മ്മാതാവായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ലോകത്തിലെ വമ്പന്‍ വാക്സീന്‍ ഉല്‍പാദന കമ്പനികള്‍ ഇന്ത്യയിലാണ്.
ആദ്യ ഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള 30 കോടി പേര്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന മുന്‍നിരപ്പോരാളികളാണ് മുന്‍ഗണനാ വിഭാഗത്തില്‍ ആദ്യം. പീന്നീട്, 50 വയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ള 50 വയസ്സിനു താഴെയുള്ളവരും. 28 ദിവസ ഇടവേളയിലായി രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്.
Discussion about this post