ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിൻ വാങ്ങാൻ തയ്യാറായി ദക്ഷിണാഫ്രിക്ക. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിൻ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഓക്സഫഡും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ വാങ്ങാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.
ആദ്യ ഘട്ടമായി ഈ മാസം 10 ലക്ഷം ഡോസ് വാക്സിനും ഫെബ്രുവരിയോടെ അഞ്ച് ലക്ഷം ഡോസ് വാക്സിനും വാങ്ങുമെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി. ആദ്യഘട്ടത്തിലെ കോവിഡ് വ്യാപനത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കുകയാണ് ഇപ്പോൾ.
വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ പടരുന്നത്. ബുധനാഴ്ച 21,832 പുതിയ കോവിഡ് കേസുകളും 844 മരണവുമാണ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.
നേരത്തെ ഇന്ത്യൻ കൊവിഡ് വാക്സിൻ വാങ്ങാൻ ബ്രസീലും കരാറിലെത്തിയിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനാണ് ബ്രസീൽ വാങ്ങുന്നത്.
Discussion about this post