ഡൽഹി: കൊവിഡ് വാക്സിൻ വിതരണ നടപടികൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രിമാരുടെ വിർച്വൽ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്. ഈ മാസം പതിമൂന്നാം തീയതി മുതൽ വാക്സിൻ വിതരണ നടപടികൾ ആരംഭിക്കാനാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതിക്ക് സജ്ജരാകാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള നടപടികൾ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്. ഇത് കേന്ദ്രം വിലയിരുത്തുന്നുണ്ട്.
ഇന്ത്യൻ കൊവിഡ് വാക്സിനുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇന്ത്യയുടെ കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകൾക്കാണ് അടിയന്തര സന്ദർഭങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ ഇന്ത്യൻ കമ്പനികൾ നിർമ്മിച്ച വാക്സിനുകളാണ് ഇവ.
Discussion about this post