സിഡ്നി: സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയതിന് പിന്നാലെ പ്രമുഖ താരങ്ങൾ പരിക്കേറ്റ് ആശുപത്രിയിലായതും ഇന്ത്യക്ക് വിനയായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് പരിക്കേറ്റ് ചികിത്സ തേടിയിരിക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ മികച്ച ലീഡുമായി ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയക്കെതിരെ അവശ്യം വേണ്ട രണ്ട് താരങ്ങളുടെ സേവനം ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്.
അതിനിടെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 103 റൺസ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിംഗ്സിലെ ഹീറോകളായ സ്മിത്തും ലെബൂഷെയ്നുമാണ് ക്രീസിൽ. സ്മിത്ത് 29ഉം ലെബൂഷെയ്ൻ 47ഉം റൺസ് നീടിയിട്ടുണ്ട്. വാർണറും പൂകോവ്സ്കിയുമാണ് പുറത്തായത്. സിറാജിനും അശ്വിനുമാണ് വിക്കറ്റ്. രണ്ട് ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ നിലവിൽ ഓസീസ് 197 റൺസിന് മുന്നിലാണ്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 244 റൺസിൽ അവസാനിച്ചു. അമ്പത് റൺസ് വീതം നേടിയ ശുഭ്മാൻ ഗില്ലും പുജാരയും മാത്രമാണ് പിടിച്ചു നിന്നത്. 4 വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹേസല്വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്കിന് ഒരു വിക്കറ്റ് ലഭിച്ചു. ഇന്ത്യയുടെ മൂന്ന് ബാറ്റ്സ്മാന്മാർ റണ്ണൗട്ടായി.
രണ്ടാം ഇന്നിങ്സിൽ വൃദ്ധിമാൻ സാഹയാണ് പന്തിനു പകരം വിക്കറ്റ് കീപ്പ് ചെയ്യുന്നത്. ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റും ഒരു റണ്ണൗട്ടും സഹിതം ഓസീസിനെ പിടിച്ചു കെട്ടുന്നതിൽ നിർണായക പങ്കുവഹിച്ച ജഡേജയുടെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.
Discussion about this post