ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തത വിമാനം തകര്‍ന്ന് വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും നാവികര്‍ കണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ പറയുന്നു. വിമാനം തകര്‍ന്നു വീണതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്.
കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 1.56-ഓടെ പുറപ്പെട്ട വിമാനത്തിന് 2.40-ഓടെയാണ് എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമായത്.മത്സ്യത്തൊഴിലാളികള്‍ ഒരു സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കനത്ത മഴയായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മനസിലായില്ല. വെള്ളം ഉയര്‍ന്നുപൊങ്ങുന്നതു കണ്ടു. എന്നാല്‍ സൂനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവരെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഇന്ധനവും ബോട്ടിനു ചുറ്റും അടിഞ്ഞുകൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 26 വര്‍ഷം പഴക്കമുള്ള വിമാനമാണ്.
Discussion about this post