ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രശ്നം ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ തീരുമാനമെടുക്കാൻ പൊലീസിനാണ് അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലേക്ക് ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കാനുള്ള പ്രാഥമിക അധികാരം പൊലീസിനാണെന്ന് കോടതി വ്യക്തമാക്കി. വിഷയം വിശദമായി ജനുവരി ഇരുപതിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഘാതം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന് ഡൽഹി പൊലീസ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഷേധിക്കാൻ ഏവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഏതൊരു വിധത്തിലുള്ള പ്രതിഷേധ സമരങ്ങളും തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
Discussion about this post