മലപ്പുറം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാൽപ്പത്തിനാല് പേരുടെ പീഡനത്തിനിരയായി മലപ്പുറത്തെ പതിനേഴുകാരി. മാസങ്ങളോളം നീണ്ടു നിന്ന തുടർച്ചയായ പീഡനത്തെ തുടർന്ന് മനോനില വിഷാദരോഗത്തിലേക്ക് നീങ്ങാൻ സാദ്ധ്യതയുള്ളതിനാൽ മാനസിക രോഗ വിദഗ്ധരുടെ സേവനം കുട്ടിക്ക് ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ ഒരു ചെറിയ കോളനിയിൽ അമ്മയോടൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. 2015ൽ പെൺകുട്ടിയെ കാണാതായതായി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടു വന്നു. അന്ന് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2017ൽ വീണ്ടും പെൺകുട്ടി പീഡനത്തിനിരയായി. തുടർന്ന് വീണ്ടും കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടു. തുടർന്ന് നടന്ന മൊഴിയെടുപ്പിലാണ് താൻ കടന്നു പോയ പതിനഞ്ചോളം ക്രൂര ബലാത്സംഗങ്ങളുടെ വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ആകെ മുപ്പത്തിയേഴ് സംഭവങ്ങളുടെ വിശദവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തി.
നിർഭയ ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ അധികൃതർ ബന്ധുക്കൾക്കൊപ്പം അയച്ചതിന് ശേഷവും പീഡനം നടന്നത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ച സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുകയാണ്.
മുപ്പത്തിരണ്ട് പോക്സോ കേസുകളിലായി നാൽപ്പത്തിനാല് പ്രതികളെയാണ് പൊലീസ് പട്ടികയിൽ ചേർത്തിരിക്കുന്നത്. ഇതിൽ 24 പേർ ഇനിയും പിടിയിലാകാനുണ്ട്.
സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവ ചർച്ചയായിരുന്നു.
Discussion about this post