ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ദുരഭിമാനക്കൊലകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയിലായിരുന്നു സംഭവം.
സംഭവത്തിൽ ഇമ്രാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റസമ്മതം നടത്തി. അമ്മയെ കൊലപ്പെടുത്തുന്നത് കാണാനായി ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണർത്തിയതായും പിന്നീട് നാല് കുട്ടികളേയും കൊലചെയ്തതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇതോടെയാണ് നടന്നത് ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പാകിസ്ഥാനിൽ വർഷം തോറും ആയിരത്തോളം ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. കരോ-കാരി എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന ഈ അതിക്രമങ്ങൾ ഐക്യരാഷ്ട്ര സഭയിൽ വരെ ചർച്ചയായിട്ടുണ്ട്. വിവാഹപൂർവ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ആരോപിച്ചാണ് ഇത്തരം കൊലപാതകങ്ങൾ പാകിസ്താനിൽ നടക്കുന്നത്.
പാകിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതിനൊപ്പം ദുരഭിമാനക്കൊലകളുടെ എണ്ണം കൂടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദുരഭിമാനക്കൊലകൾ പലപ്പോഴും കുടുംബത്തിലുള്ളവരോ സമുദായത്തിലുള്ളവരോ ചെയ്യുന്നതിനാൽ അന്വേഷണങ്ങൾ നടക്കാറില്ല.
പ്രണയ ബന്ധത്തിന്റെ പേരിൽ സിയാഖത്ത് ഷാർ എന്ന യുവാവ് സഹോദരിയെ കൊന്ന സംഭവം നേരത്തെ വാർത്തയായിരുന്നു.
Discussion about this post