ഇന്‍ഡോര്‍: അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു എന്ന് പരാതി നല്‍കിയ 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനി ഒടുവില്‍ പോലീസിന്റെ പിടിയിലായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടി സ്വയം മുറിവേല്‍പിക്കുകയും വ്യാജ പരാതി നല്‍കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
പരാതിയില്‍ പ്രതിയായി പറഞ്ഞ ഒരാള്‍ പെണ്‍കുട്ടിയുടെ മുന്‍ കാമുകനായിരുന്നു എന്നും പോലീസ് പറയുന്നു. കുത്തേറ്റ മുറിവുമായി ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിനി ഇപ്പോഴുള്ളത്. വ്യാജ കേസ് ഫയല്‍ ചെയ്യാനുള്ള കാരണം പെണ്‍കുട്ടി ഇതുവരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കുത്തേറ്റ മുറിവ് പോലും സ്വയം വരുത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അവകാശവാദങ്ങള്‍ തികച്ചും പൊരുത്തമില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് ഇന്‍ഡോര്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച (19/01/21) തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്നും അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നുമായിരുന്നു പരാതി. ‘ബലാല്‍സംഗ ശേഷം അവര്‍ തന്നെ കുത്തി, ഒരു ചണ ബാഗില്‍ ഇട്ടു, ശേഷം ഒരു റെയില്‍വേ ട്രാക്കില്‍ എറിഞ്ഞു. പിന്നീട് ചാക്കില്‍ നിന്നും താന്‍ രക്ഷപെട്ടു, ചില നാട്ടുകാരുടെ സഹായത്തോടെ ഇന്‍ഡോറിലെ എം വൈ ആശുപത്രിയിലെത്തി ‘ പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം സിസിടിവികളുടെ ഫൂട്ടേജുകള്‍ പരിശോധിച്ചതായും പാര്‍ദെഷിപുര മുതല്‍ ബംഗാംഗ വരെയുള്ള റെയില്‍വേ ട്രാക്കുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതായും ഇന്‍ഡോര്‍ ഐ ജി ഹരിനാരായണ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തതിന് പോലീസ് പെണ്‍കുട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തതായി പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയും പ്രധാന പ്രതിയും പ്രണയത്തിലാണെന്നും ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.ഇപ്പോള്‍ 182/211 വകുപ്പ് പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുക്കുമെന്നും സുഖം പ്രാപിച്ച ശേഷം ഇത്തരമൊരു കേസ് ഫയല്‍ ചെയ്യാനുള്ള കാരണങ്ങള്‍ പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post