ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർന്നപ്പോൾ അതിനെ വിജയാഘോഷമായി കണ്ട് രോമാഞ്ചം പൂണ്ട നിരവധി കോൺഗ്രസ്സുകാരെയും നേതാക്കന്മാരെയും കണ്ടു. അവരോട് മാത്രം ചോദിക്കുന്നു- നിങ്ങൾക്കെങ്ങനെ ആ വിഘടനവാദത്തിന്റെ പതാകയെ ഇത്ര മേൽ സ്നേഹിക്കുവാൻ കഴിയുന്നു ? അംഗീകരിക്കുവാൻ കഴിയുന്നു ?
1984 ഒക്ടോബർ മുപ്പത്തിയൊന്നിന് സ്വന്തം അംഗരക്ഷകരുടെ തോക്കിൽ നിന്നും തുരുതുരാ വെടിയുണ്ടകളേറ്റ് ശരീരം പിടിച്ചുനിൽക്കാനാവാതെ വീണുപോയപ്പോഴും ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വീറ് ചൊരിയുന്ന കണ്ണുകൾ തുറന്നുതന്നെ പിടിച്ച ഭാരതപുത്രി ഇന്ദിരാ ഗാന്ധിയെ സ്നേഹിച്ചുക്കൊണ്ടു എങ്ങനെ ഖലിസ്ഥാൻ പതാകയ്ക്ക് കൈയ്യടി നല്കാൻ നിങ്ങൾക്ക് കഴിയുന്നു ? ബ്ലൂസ്റ്റാർ ഓപ്പറേഷനെയും ദിദ്രൻവാലയെയും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെയും മറക്കാൻ കഴിയുന്നു ?
സ്വതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര്യ രാഷ്ട്രത്തിനുവേണ്ടിയുള്ള ഈ പ്രക്ഷോഭം 1984 ജൂണ്‍ ഒന്നിന് തുടങ്ങി ആറിന് അവസാനിച്ചു. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു സൈനിക നടപടി. സൈനികരടക്കം അറുന്നൂറ് പേര്‍കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. പഞ്ചാബ് സ്വതന്ത്ര രാജ്യമാക്കണമെന്നാവശ്യപ്പെട്ട് സിഖ് നേതാവ് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ഇതിന്‍റെ അവസാന ഘട്ടത്തിലായിരുന്നു ഭീകരര്‍ ചേര്‍ന്ന് ക്ഷേത്ര വളപ്പില്‍ താവളമുറപ്പിച്ചത്. ക്ഷേത്രം കയ്യടക്കിയ ഭീകരരെ ഒഴിപ്പിക്കാണ് 1984 ജൂണ്‍ 5ന് ഇന്ദിരാഗാന്ധി കടുത്ത തീരുമാനമെടുത്തത്. ഹിന്ദുക്കളേയും സിഖുകാരേയും തമ്മില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് ഭിന്ദ്രന്‍വാല നടപ്പിലാക്കിയത്. ഇതിനായി അയാള്‍ അനൗദ്യോഗിക സേന രൂപവത്കരിക്കുയും ഹിന്ദുക്കള്‍ക്കെതിരായ വികാരം അവരില്‍ കുത്തിവെയ്ക്കുകയും ചെയ്തു. ഇതിനുള്ള സാമ്പത്തിക സഹായം വിദേശ രാജ്യങ്ങളായ ബ്രിട്ടനില്‍ നിന്ന് വരെ അവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
1984 ജൂൺ ആദ്യവാരം പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ്ണക്ഷേത്രം എന്ന സിഖ് തീർത്ഥാടനസ്ഥലത്ത് ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന പേരിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ഒരു മിലിട്ടറി ഓപ്പറേഷൻ നടന്നു. ആ ഓപ്പറേഷന്റെ ആഘാതം പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിൽ സൃഷ്‌ടിച്ച കോലാഹലങ്ങൾ വിവരണാതീതമാണ്. ഇന്ത്യ കണ്ട ഏക വനിതാപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അകാലത്തിൽ തന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതും അതുതന്നെ. അതിനുശേഷമോ, പലരും വേട്ടയാടപ്പെട്ടു. പലരെയും പട്ടാപ്പകൽ വീട്ടിൽ നിന്ന് വിളിച്ചിറക്കിയും, വഴിയിൽ തടഞ്ഞുവെച്ചുമൊക്കെ തീവെച്ചും വെട്ടിയും കൊന്നുകളഞ്ഞു.ഒരൊറ്റ മിലിട്ടറി ഓപ്പറേഷൻ കാരണം , ആ മിലിട്ടറി ഓപ്പറേഷൻ തുടങ്ങാൻ പ്രേരകമായ ഖാലിസ്ഥാൻ വാദം കാരണം എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞുപോയത്. എല്ലാത്തിനും കാരണം ആ വിഘടനവാദ സിദ്ധാന്തം അല്ലേ ? എന്നിട്ടും ആ കൊടിയെ സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ അഹിംസാവാദം ജീവിതവ്രതമാക്കിയ ഗാന്ധിജിയുടെ അനുയായികളല്ലാ നിങ്ങൾ.
രാജ്യത്തിൻറെ ശത്രു, അത് വിദേശിയായാലും, ഇനി രാജ്യത്തിന് അകത്തുനിന്നുതന്നെയുള്ള വിഘടന വാദികളായാലും അവർക്കെതിരെ ആയുധമെടുത്ത് പോരാടണമെന്ന് പഠിപ്പിച്ച ഇന്ദിരാജിയെ സ്നേഹിക്കുന്നിടത്തോളം കാലം ഇന്ന് ചെങ്കോട്ടയിൽ ഉയർന്ന ആ ഖാലിസ്ഥാൻ പതാകയെ ഞാൻ തള്ളിപ്പറയുക തന്നെ ചെയ്യും.
രാജ്യത്തെ കീറിമുറിക്കുന്ന വിഘടനവാദത്തിന്റെ പതാകവാഹകരെ കർഷകരെന്നു വിളിക്കുന്നത് യഥാർത്ഥ മണ്ണിന്റെ മക്കൾക്ക് അപമാനമാണ്. പൊറുക്കാനാവാത്ത തെറ്റാണ്.
അഞ്ചു പാർവതി പ്രഭീഷ് (മലേഷ്യാ, മാലദ്വീപ് നാഷണൽ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് ഫാക്കൽറ്റിയും ആംഗലേയ അദ്ധ്യാപികയും ഓൺലൈൻ കോളമിസ്റ്റുമാണ് ലേഖിക)
Discussion about this post