ഡൽഹി: ട്രാക്ടർ റാലിയുടെ പേരിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളുടെ കണക്കെടുത്ത് ഡൽഹി പൊലീസ്. അക്രമാസക്തമായ സമരത്തിൽ മിക്കയിടങ്ങളിലും അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് വാഹനങ്ങൾ ആക്രമിക്കുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു.
റാലിയുടെ തലേദിവസം പൊലീസിനെ അറിയിച്ചിരുന്ന മാർഗ്ഗത്തിൽ നിന്നും സമരക്കാർ വഴി മാറി സഞ്ചരിച്ചു. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് പകൽ 8.30ഓടെ ഏഴായിരത്തോളം ട്രാക്ടറുകളിൽ സമരക്കാർ സിംഘു അതിർത്തിയിൽ കൂട്ടം ചേർന്നു. അവർ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ നിന്നും വലത് വശത്തേക്ക് പോയി. നേരത്തെ അറിയിച്ചതിന് വിരുദ്ധമാർഗ്ഗത്തിലൂടെ നീങ്ങിയ സമരക്കാർ ട്രാക്ടറുകളിൽ വാളുകൾ, കൃപാണങ്ങൾ, ഫർസകൾ എന്നിവ കരുതിയിരുന്നു. മുബാറക് ചൗക്കിനും ട്രാൻസ്പോർട്ട് നഗറിനും ഇടയിലുള്ള വഴിയിൽ അവർ അപ്രതീക്ഷിതമായി പൊലീസിനെ ആക്രമിച്ചു.
ഗാസിപുർ, തിക്രി അതിർത്തികളിലും സമാനമായ സംഭവങ്ങൾ ഉണ്ടായി. ബാരിക്കേഡുകൾ തകർത്ത സമരക്കാർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഐടിഓയിലും ചെങ്കോട്ടയിലും സമാനമായ അക്രമങ്ങൾ ഒരേസമയം അരങ്ങേറി.
ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾ അരങ്ങേറിയത് മുബാറക് ചൗക്കിലും ഗാസിപുരിലും എ പോയിന്റ് ഐടിഓയിലും സീമാപുരിയിലും നാംഗ്ലോയിയിലും ടി പോയിന്റിലും തിക്രി അതിർത്തിയിലും ചെങ്കോട്ടയിലുമായിരുന്നു. 86 പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി പൊതു- സ്വകാര്യ വസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇവയുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 15 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തു.
നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് അക്രമികളുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഡൽഹി സെൻട്രലിലെ അക്രമത്തിൽ കൊടും കുറ്റവാളി ലാഖ സിദാനയുടെ സാന്നിദ്ധ്യം രഹസ്യാന്വേഷണ വിഭാഗം സഥിരീകരിക്കുന്നുണ്ട്. പഞ്ചാബിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സമരക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
Discussion about this post