കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാത്തിരിക്കുന്നത് ഇടത് പക്ഷത്തിന്റെ അതേ ദുരവസ്ഥയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിലവിലെ അവസ്ഥ മുന്‍പ് ഇടതുപാര്‍ട്ടികള്‍ ഭരിച്ചതിനേക്കാള്‍ കഷ്ടമാണ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളി ജനതയോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നല്‍കിയത്. എന്നാൽ അടിയന്തര പ്രാധാന്യം നൽകേണ്ട വിഷയങ്ങൾ പോലും അവർ പരിഗണിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണ്. ഇങ്ങനെ പോയാൽ തെരഞ്ഞെടുപ്പോടെ പാർട്ടിയും മമതയും മാത്രമാകുമെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളെ സേവിക്കുക എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യമെന്നും അമിത് ഷാ പരിഹസിച്ചു. ഹൗറയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോണ്‍ഫറസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post