ഇസ്ലാമാബാദ്: ഭരണത്തിലെ കെടുകാര്യസ്ഥത അനിവാര്യമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് പാകിസ്ഥാനെ തള്ളിവിടുന്നു. ഒപ്പം ഭീകരതയ്ക്കെതിരായ അന്താരാഷ്ട്ര സമ്മർദ്ദം കൂടി ശക്തമായതോടെ ഇന്ത്യയോട് സമാധാനം അഭ്യർത്ഥിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് പാകിസ്ഥാൻ.
ഈ പശ്ചാത്തലത്തിൽ പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ പ്രസ്താവന ശ്രദ്ധേയമാകുകയാണ്. പരസ്പര സഹകരണം, സമാധാനപരമായ സഹവർത്തിത്വം എന്നീ ആശയങ്ങളോട് പാകിസ്ഥാന് ഉത്തരവാദിത്വമുണ്ട്. എല്ലായിടങ്ങളിലേക്കും സമാധാന ഹസ്തം നീട്ടേണ്ട സമയമായിരിക്കുന്നു എന്നാണ് ബജ്വ പ്രഖ്യാപിച്ചത്.
മിന്നലാക്രമണം, ബലാക്കോട്ട് വ്യോമാക്രമണം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ വിഷയങ്ങളിൽ ഇന്ത്യക്കെതിരെ ശക്തമായ നാവാട്ടം നടത്തിയ ബജ്വയുടെ പുതിയ പ്രസ്താവന ഇന്ത്യയോടുള്ള പരോക്ഷമായ മാപ്പപേക്ഷയായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ നോക്കിക്കാണുന്നത്.
പാക് വ്യോമസേന കേഡറ്റുകളുടെ പാസിംഗ് ഔട്ട് ചടങ്ങിലാണ് ബജ്വ ഇന്ത്യക്കെതിരായ നിലപാടിൽ മലക്കം മറിഞ്ഞത്. ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും മാന്യവും സമാധാനപരവുമായി പരിഹാരം കാണണമെന്നും വിഷയത്തിൽ യുക്തമായ ഒരു തീരുമാനം ഉണ്ടാകണമെന്നും ബജ്വ പറഞ്ഞു.
ഭരണപരാജയം നിമിത്തം പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയിൽ നിന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായ സമ്മർദ്ദം നേരിടുകയാണ്. കൂടാതെ ഭീകരവാദത്തിന്റെയും ന്യൂനപക്ഷ പീഡനങ്ങളുടെയും പേരിൽ ഐക്യരാഷ്ട്ര സഭയിൽ നിന്നും എഫ് എ ടി എഫിൽ നിന്നുമൊക്കെ പാകിസ്ഥാൻ നടപടികൾ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് സമാധാനം അഭ്യർത്ഥിച്ചു കൊണ്ടുള്ള പാകിസ്ഥാന്റെ പ്രസ്താവന.
പാകിസ്ഥാന്റെ അഭ്യർത്ഥനയോട് കേന്ദ്ര സർക്കാർ ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കൂടുതൽ വ്യക്തതക്ക് വേണ്ടി കാക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നാണ് വിവരം.
Discussion about this post