ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് 257 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് ഇനിയും 121 റൺസ് കൂടി വേണം.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 578 റൺസിന് പുറത്തായി. ക്യാപ്ടൻ ജോ റൂട്ട് ഡബിൾ സെഞ്ചുറി നേടി. റൂട്ട് 218 റൺസെടുത്തപ്പോൾ സിബ്ലി 87ഉം ബെൻ സ്റ്റോക്സ് 82ഉം റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ബൂമ്ര, അശ്വിൻ എന്നിവർ 3 വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലീഷ് സ്പിന്നർ ഡൊമിനിക് ബെസ്സിന് മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ കുഴങ്ങി. പുജാര, കോഹ്ലി, രഹാനെ, പന്ത് എന്നിവരുടെ വിക്കറ്റുകൾ ബെസ് സ്വന്തമാക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശി ഋഷഭ് പന്ത് 91 റൺസ് നേടി വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞു. പുജാര 73 റൺസ് നേടി. ശുഭ്മാൻ ഗിൽ മികച്ച തുടക്കം മുതലാക്കാനാകാതെ 29 റൺസുമായി മടങ്ങിയപ്പോൾ മറ്റുള്ള ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടു. 33 റൺസുമായി വാഷിംഗ്ടൺ സുന്ദറും 8 റൺസുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ.
ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റെടുത്തു.
Discussion about this post