ഡൽഹി: ഇന്ധന വില വർദ്ധയിൽ സ്ഥായിയായ തീരുമാനം ഉടനെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് പാര്‍ട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉപ്തന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ നികുതി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില 61 ഡോളറാണ്. അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആനുപാതികമായ മാറ്റം രാജ്യത്തും ഉണ്ടാകും. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം വില കൂടി. എന്നാൽ ഏഴ് ദിവസം പെട്രോളിനും 21 ദിവസം ഡീസലിനും വില കുറഞ്ഞു. മറ്റു ദിവസങ്ങളില്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
കേന്ദ്ര സർക്കാർ മാത്രമാണ് എണ്ണവില യന്ത്രിക്കുന്നത് എന്ന വാദം ശരിയല്ലെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ക്രൂഡ് വില, അന്താരാഷ്ട്ര ഉത്പന്ന വില, എണ്ണക്കമ്പനികളുടെ ലാഭം, ഗതാഗത ചെലവ്, ചരക്ക് നീക്ക ചെലവ്, കേന്ദ്ര- സംസ്ഥാന നികുതികള്‍ എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയിലെ എണ്ണവിലയെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസന ആവശ്യങ്ങള്‍ക്കുമായി എല്ലാവര്‍ക്കും പണം വേണം. അതിനാണ് കേന്ദ്രവും സംസ്ഥാന സർക്കാരുകളും നികുതി ഈടാക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ കേന്ദ്രം ശക്തമായ ഇടപെടൽ നടത്തുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.
Discussion about this post