പട്ന: ബിഹാറിൽ നിർണ്ണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് സൂചന നൽകി സിപിഐ നേതാവ് കനയ്യ കുമാർ. കനയ്യ ബിഹാർ മന്ത്രിയും എൻഡിഎ നേതാവുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായ അശോക് ചൗധരിയുമായി കനയ്യ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. ജെ.എൻ.യു മുൻവിദ്യാർഥി നേതാവായിരുന്ന കനയ്യ അടുത്തിടെ നിതീഷ് കുമാറുമായി കൂടുതൽ അടുപ്പം പുലർത്തുന്നത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ബിഹാറിൽ എൻഡിഎയുടെ രാഷ്ട്രീയ ചാണക്യൻ എന്നാണ് അശോക് ചൗധരി അറിയപ്പെടുന്നത്. സംസ്ഥാനത്തെ ഏക ബി.എസ്.പി എം.എൽ.എ സമ ഖാൻ, സ്വതന്ത്ര അംഗം സുമിത് സിങ് എന്നിവരെ എൻഡിഎ സർക്കാരിന് അനുകൂലമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ് ചൗധരി.
അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കനയ്യ കുമാർ സിപിഐ നേതൃത്വവുമായി അകൽച്ചയിലാണെന്നും സൂചനയുണ്ട്. അണികൾക്കിടയിൽ ഏറെ സ്വാധീനമുള്ള യുവനേതാവായിട്ടും പാർട്ടി നേതൃത്വം കനയ്യയെ അവഗണിക്കുന്നതായി പരാതി ഉയർന്നിരുന്നു. സ്ഥാനമാനങ്ങൾ പങ്കു വെക്കാൻ തയ്യാറാകാത്ത ചില മുതിർന്ന നേതാക്കൾ കനയ്യയെ മനപ്പൂർവ്വം അവഗണിച്ചിരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ പ്രചാരണം രംഗത്തും സജീവമായിരുന്നില്ല.
Discussion about this post