മൈസൂരു: കൊന്നു തിന്നാനായി കഴുത്തിലും തോളിലും കടി മുറുക്കിയ പുലിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് പന്ത്രണ്ട് വയസ്സുകാരൻ. പിതാവ് ഉൾപ്പെടെയുള്ളവർ നിസ്സഹായരായി നോക്കി നിന്ന് നിലവിളിക്കവെ മനസാന്നിദ്ധ്യം കൊണ്ട് അതിസാഹസികമായി രക്ഷപ്പെട്ട നന്ദൻ നാട്ടുകാർക്ക് അത്ഭുതമാവുകയാണ്.
മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദന്‍. അച്ഛന്‍ രവിയും ഒപ്പമുണ്ടായിരുന്നു. കാലികള്‍ക്ക് പുല്ല് നല്‍കവേ വൈക്കോലിനുള്ളില്‍ ഒളിച്ചിരുന്ന പുലി നന്ദന്റെമേല്‍ ചാടിവീഴുകയായിരുന്നു.
തുടർന്ന് പുലി നന്ദന്റെ തോളിലും കഴുത്തിലും പല്ലമർത്തി. മുറിവുകളിൽ നിന്നും രക്തം പ്രവഹിക്കാൻ തുടങ്ങിയതോടെ നന്ദന്‍ സഹായത്തിനായി അലറിവിളിക്കുകയും അതോടൊപ്പം പുലിയുടെ കണ്ണില്‍ തന്റെ തള്ളവിരല്‍ ശക്തിയായി കുത്തിയിറക്കുകയും ചെയ്തു. കണ്ണിന് സാരമായി പരിക്കേറ്റ പുള്ളിപ്പുലി കടിവിട്ട് അതിവേഗം കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
കഴുത്തില്‍നിന്നും തോളില്‍ നിന്നുമായി രക്തം വാര്‍ന്നൊഴുകിയ നന്ദനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലന്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ പതറിപ്പോയെങ്കിലും നന്ദന്റെ ധീരതയിൽ അഭിമാനിക്കുകയാണ് പിതാവ് രവിയും ഫാം ഹൗസ് ജീവനക്കാരും.
Discussion about this post