കഴിഞ്ഞ ഒരു വർഷമായി ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ, ഈ സമയത്ത് ഭൂമിക്ക് ശാന്തിയും സമാധാനവും ലഭിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന ഭൂമിക്കടിയിലെ പ്രകമ്പനങ്ങള്‍ ദശാബ്ദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായെന്നാണ് പഠനം തെളിയിക്കുന്നത്. സാമൂഹ്യ അകലം പാലിക്കല്‍, നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞത്,
വിനോദസഞ്ചാരവും യാത്രയും കുറഞ്ഞത്, വ്യവസായങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് തുടങ്ങി പല കാരണങ്ങള്‍ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളെ കുറച്ചിട്ടുണ്ട്.കോവിഡ് 19ന്റെ വരവോടെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയത്. മനുഷ്യന്റെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ 50 ശതമാനം വരെ കുറവാണ് തുടർന്ന് രേഖപ്പെടുത്തിയത്. സാധാരണ വര്‍ഷങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്താണ് ലോകത്ത് ഏറ്റവും കുറഞ്ഞ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങള്‍ രേഖപ്പെടുത്താറ്.
ഇതിനേക്കാള്‍ കുറഞ്ഞ അളവിലാണ് കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഭൗമ കമ്പനങ്ങൾ സംഭവിച്ചത്. പ്രത്യേകിച്ചും വലിയ തോതില്‍ മനുഷ്യര്‍ തിങ്ങി പാര്‍ക്കുന്ന ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഭൂമിക്ക് ഏറ്റവും കൂടുതല്‍ സ്വസ്ഥത ലഭിച്ചത്. വന്‍ നഗരങ്ങളില്‍ മാത്രമല്ല ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ റുണ്ടു തുടങ്ങി അധികം ആളനക്കമില്ലാത്ത പ്രദേശങ്ങളില്‍ പോലും മനുഷ്യര്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായി.
മനുഷ്യ നിര്‍മിത ഭൗമ ചലനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമായി തിരിച്ചറിയാനുള്ള അവസരമായും ഈ കോവിഡ് കാലം ഭൂകമ്പ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു. ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചതോടെ ഭൂമിശാസ്ത്രപരമായി അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലും വലിയ തോതില്‍ മനുഷ്യര്‍ താമസിക്കുന്നുണ്ട്. ഇത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രകൃതിയില്‍ നിന്നുള്ള ഭൗമ കമ്പനങ്ങളേയും മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളേയും വേര്‍തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Discussion about this post