കൊൽക്കത്ത; പശ്ചിമ ബംഗാളിൽ പട്ടാപ്പകൽ സ്ത്രീകൾക്ക് നേരെ അതിക്രൂരമായ ആക്രമണം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു. വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു സ്ത്രീകൾ അടങ്ങുന്ന സംഘം ആക്രമണം അഴിച്ചു വിട്ടത്.
പശ്ചിമ ബംഗാളിലെ നോർത്ത് പർഗാനയിലായിരുന്നു സംഭവം. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് അതിക്രമത്തിന് ഇരയായത്. അക്രമികൾ ഇവരുടെ വീടും തല്ലി തകർത്തു. പെൺകുട്ടിയുടെ അമ്മയക്ക് അക്രമികളിൽ ഒരാളുടെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഭവത്തിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി അറിയിച്ചു. പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നുവെന്നും തെരുവുകൾ ഗുണ്ടകൾ കൈയ്യടക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
Discussion about this post