ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 26 ദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ പി നദ്ദയിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ചാണ് അദ്ദേഹം നിരഹാര സമരം അവസാനിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കടുത്ത നടപടികൾ ഉണ്ടാകും എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിൽ ഉറപ്പുനൽകിയതിന് പിന്നാലെയായിരുന്നു സോനം വാങ്ചുക് ഒരു മാസത്തോളം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ലേ അപെക്സ് ബോഡി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സോനം വാങ്ചുക് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഭാര്യ ഗീതാഞ്ജലി ആങ്മോയും ഈ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് പ്രക്ഷോഭത്തിന്റെ മറവിൽ രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്തും വിവിധ രാഷ്ട്രീയ പാർട്ടികളിലെ 65-ഓളം എംപിമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് ഉപവാസം അവസാനിപ്പിക്കുന്നതെന്ന് വാങ്ചുക് എക്സിലൂടെ വ്യക്തമാക്കി.
നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സോനം വാങ്ചുക്കിന് വേഗത്തിലുള്ള രോഗസൗഖ്യം ആശംസിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വാങ്ചുക് എത്രയും വേഗം പഴയ ആരോഗ്യവും ശരീരഭാരവും വീണ്ടെടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി ആശംസിച്ചു. ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്ന വാങ്ചുക്കിനെ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുടെ ആവശ്യപ്രകാരം കോടതി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.








