മ്യാൻമറിൽ നിന്നും പലായനം ചെയ്ത 90 -ളം പേരടങ്ങുന്ന രോഹിംഗ്യന്‍ വംശജര്‍ മരണത്തിന്‍റെ വക്കിലാണെന്നും അവരെ എത്രയും പെട്ടെന്ന് രക്ഷിച്ച് വലിയൊരു ദുരന്തം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ, ലോക രാജ്യങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണനിയന്ത്രണ മേറ്റെടുത്തതോടെ മ്യാന്മാറില്‍ നിന്നും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിംഗ്യകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ അകപെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. അതേസമയം ഏഴ് ദിവസത്തിലേറെയായി ആന്‍ഡമാന്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ചൊവ്വാഴ്ചയാണ് ഇന്ത്യ സഹായം എത്തിച്ചത്.
എന്നാല്‍ ഇവരെ എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു. അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘യു എന്‍ ഹൈകമീഷണര്‍ ഫോര്‍ റഫ്യൂജീസ്’ ആയിരുന്നു സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഫെബ്രുവരി 11ന് ബംഗ്ലാദേശിലെ കോക്സസ് ബസാറില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് പുറപ്പെട്ട് ബോടിന്റെ എഞ്ചിന് തകരാറിലാതിനെ തുടര്‍ന്നാണ് ഇവര്‍ നടുക്കടലില്‍ പെട്ടത്. 90 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടായിരുന്ന ബോട് ഏഴ് ദിവസം മുന്‍പാണ് പ്രവര്‍ത്തനരഹിതമായത്. പിന്നീട് ബോട് ഒഴുകിനീങ്ങി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തി. ഇതിനിടെ വയറിളക്കവും നിര്‍ജലീകരണവും ബാധിച്ച് എട്ട് പേര്‍ മരിച്ചു.
എത്രയും വേഗം തന്നെ കടലില്‍ കുടുങ്ങിയ റോഹിങ്ക്യകളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നും ഇനിയും ദുരന്തങ്ങളുണ്ടാകുന്നത് തടയണമെന്നുമായിരുന്നു യു എന്‍ എച്ച് സി ആര്‍ ട്വീറ്റ് ചെയ്തത്.
Discussion about this post