ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിലെ ഇന്ത്യയുടെ ആത്മാർത്ഥതയെ പ്രശംസിച്ച ലോകാരോഗ്യ സംഘടനക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കും. വിഭവങ്ങളും അനുഭവ പരിജ്ഞാനവും വിജ്ഞാനവും ലോകനന്മയ്ക്കായി പങ്ക് വെക്കുന്നത് ഇന്ത്യയുടെ കർത്തവ്യമാണ്. നന്ദി ഡോക്ടർ ടെഡ്രോസ്‘- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ദരിദ്ര രാജ്യങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുന്ന ഇന്ത്യയുടെ പദ്ധതിക്ക് നേരത്തെ ലോകാരോഗ്യ സംഘടന അഭിനന്ദനം അറിയിച്ചിരുന്നു. ‘വാക്സിൻ സമത്വം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയോസ് ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദി ലോകത്തിന് മാതൃകയാണെന്നും മറ്റുള്ള ലോകനേതാക്കളും അദ്ദേഹത്തിന്റെ മാതൃക പിന്തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കൊവാക്സ് വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആറ് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകൾ കയറ്റി അയച്ചിരുന്നു. ബംഗ്ലാദേശിന് ഇരുപത് ലക്ഷവും മ്യാന്മറിന് പതിനേഴ് ലക്ഷവും നേപ്പാളിന് പത്ത് ലക്ഷവും ഭൂട്ടാന് ഒന്നര ലക്ഷവും മാലിദ്വീപിനും മൗറീഷ്യസിനും ബഹറിനും ഒമാനും ബാർബഡോസിനും ഓരോ ലക്ഷം വീതവും സീഷെൽസിന് അമ്പതിനായിരവും ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും അഞ്ച് ലക്ഷം വീതവും ഡൊമിനിക്കക്ക് എഴുപതിനായിരവും ഡോസ് കൊവിഡ് വാക്സിനുകളാണ് ഇന്ത്യ സൗജന്യമായി നൽകിയത്.
Discussion about this post