തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്കു കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമെന്ന് സൂചന. കോടിയേരിയുടെ തിരിച്ചു വരവ് സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കോടിയേരിയെ വീണ്ടും സെക്രട്ടറി ആക്കുമെന്ന പ്രചാരണം ശക്തമാണ്. എന്നാൽ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിഗണിച്ചില്ല.
ബെംഗളൂരു മയക്കുമരുന്നു കേസിലെ കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയുടെ പേരില്ല എന്നതു കോടിയേരിക്കു നൽകിയ സമാശ്വാസം കൂടി കണക്കിലെടുത്താണ് അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രചാരണം നടന്നത്. ഹൈക്കോടതിയെ സമീപിക്കുന്ന ബിനീഷിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പാർട്ടി കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, ചികിത്സ തുടരുന്ന കോടിയേരി ഇനിയും പൂർണമായി സുഖം പ്രാപിച്ചിട്ടില്ല. 2 മാസം കൂടിയെങ്കിലും ചികിത്സ തുടരേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിൽ യാത്രയ്ക്കും പൊതു പരിപാടികൾക്കും നിയന്ത്രണമുണ്ട്.
വിജയരാഘവന് നയിച്ച എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ പ്രതീക്ഷിച്ച ഓളം സൃഷ്ടിച്ചില്ലെന്ന വിലയിരുത്തലുണ്ട്. വികസന മുന്നേറ്റ ജാഥയുടെ തിരുവനന്തപുരത്തെ സമാപന സമ്മേളനത്തിലും കോടിയേരി പങ്കെടുത്തില്ല. ആക്ടിങ് സെക്രട്ടറി, എൽഡിഎഫ് കൺവീനർ പദവികളിൽ എ. വിജയരാഘവൻ തുടരുമെന്നാണു സൂചനകൾ. മാർച്ച് 5നു സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
Discussion about this post