മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് എൻ ഐ എ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കളും ഭീഷണി സന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഇസ്ലാമിക ഭീകര സംഘടന ജയ്‌ഷ് അല്‍ ഹിന്ദ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
അംബാനിയുടെ വീടിന് സമീപം വാഹനം കൊണ്ടിട്ട ഞങ്ങളുടെ സഹോദരൻ സുരക്ഷിതനായി വീട്ടിലെത്തി. ഇത് വെറും ട്രെയിലർ മാത്രമായിരുന്നു, വലുത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ‘- ഇതായിരുന്നു ടെലിഗ്രാമിലൂടെ പുറത്തു വന്ന ഭീഷണി സന്ദേശം. ‘നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഞങ്ങളെ തടയുക‘ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ബിറ്റ്‌കോയിന്‍ വഴി പണവും സന്ദേശത്തിൽ ജെയ്ഷ് അൽ ഹിന്ദ് ആവശ്യപ്പെട്ടിരുന്നു.
ഞങ്ങളുടെ ആവശ്യം ഇപ്പോൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ നിങ്ങളുടെ മക്കളുടെ കാറുകളിലേക്ക് വാഹനം പാഞ്ഞു കയറുമെന്നും മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും സംബോധന ചെയ്തു കൊണ്ടുള്ള സന്ദേശത്തിൽ പറഞ്ഞിരുന്നു.
സൗത്ത് മുംബൈയിലെ അംബാനിയുടെ വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ഫോടക വസ്തു കണ്ടെത്തിയത്. കറുത്ത സ്കോർപ്പിയോ കാറിനുള്ളിൽ നിന്നും ജലറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്. റോഡിന്റെ വശത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ.
20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിസന്ദേശവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ജലറ്റിൻ സ്റ്റിക്കുകൾ നാഗ്പുരില്‍ നിര്‍മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടര കിലോഗ്രാമാണ് ഇവയുടെ ഭാരം. സ്ഫോടനം നടന്നിരുന്നെങ്കിൽ 3000 ചതുരശ്ര അടി വിസ്തൃതിയില്‍ നാശനഷ്ടം സംഭവിക്കുമായിരുന്നെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ജലറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
സ്‌ഫോടകവസ്തുക്കള്‍ വെച്ച സ്‌കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നു. വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Discussion about this post