ഡൽഹി: പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് ഏകികൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഞങ്ങള്‍ നല്‍കിയ വാഗ്ദാനവും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ഹിന്ദുവിനോ മുസ്ലീമിനോ ക്രിസ്ത്യാനികള്‍ക്കോ എതിരാവില്ല. അത് മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അതാണ് തങ്ങളുടെ നയമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ വഴിത്തിരിവായി. വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ അത് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. വിശ്വാസ വഞ്ചന കാട്ടുന്നത് കൊണ്ടാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ന്നു വീഴുന്നതെന്നും വിശ്വാസം കാക്കുന്നത് കൊണ്ടാണ് ബിജെപി ഒറ്റക്കെട്ടായി മുന്‍പോട്ടു പോകുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമം നടപ്പാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഇത് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക പരിഗണനകൾ അവസാനിക്കും.
Discussion about this post