കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന തൃണമൂൽ എം പി ശിശിർ അധികാരി ബിജെപിയിൽ ചേർന്നു. അമിത് ഷാ നയിച്ച തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് ശിശിർ ബിജെപിയിൽ ചേർന്നത്.
തൃണമൂലിന്റെ ദുർനയങ്ങളാണ് തന്നെ ബിജെപിയിൽ എത്തിച്ചതെന്ന് ശിശിർ അധികാരി പറഞ്ഞു. നന്ദിഗ്രാമിൽ മമത വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുമെന്നും ശിശിർ അധികാരി പറഞ്ഞു. കിഴക്കൻ മിഡ്നാപുരിൽ നിന്നും തൃണമൂൽ കോൺഗ്രസ് തുടച്ചു നീക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ബംഗാളിൽ പൊലീസിനെ കൂട്ടുപിടിച്ചു കൊണ്ടുള്ള മമത ബാനർജിയുടെ ദുർഭരണം അവസാനിക്കുമെന്നും ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്നും ശിശിർ അധികാരി പറഞ്ഞു.
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവാണ് ശിശിർ അധികാരി. സുവേന്ദുവിന്റെ സഹോദരൻ സൗമേന്ദു അധികാരി നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. സുവേന്ദു അധികാരിയുടെ മൂത്ത സഹോദരനും താമ്ലൂക് ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിൽ ചേരുമെന്നാണ് സൂചന.
Discussion about this post