കൊച്ചി: കള്ളപ്പണക്കേസില്‍ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. രാവിലെ 11ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു.
അതേസമയം, ചോദ്യം ചെയ്യലില്‍ നിന്നും ഹാജരാകാത്ത ഇബ്രാഹിംകുഞ്ഞിനെതിരെ നടപടി സ്വീകരിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇഡി.
നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പാര്‍ട്ടിപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നല്‍കിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
കള്ളപ്പണം വെളുപ്പിക്കാന്‍ വി കെ ഇബ്രാഹിം കുഞ്ഞ് മുസ്ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നും, ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post