കൊല്ലം: പ്രവർത്തകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പര്യടനം. ജില്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പരവൂരിലെ വേദിയിൽ സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ ആരോപണ ശരങ്ങളെടുത്തു പ്രയോഗിച്ച അമിത് ഷാ, ആയിരക്കണക്കിനു പ്രവർത്തകരെക്കൊണ്ടു പലവട്ടം ‘താമര’ എന്നു വിളിപ്പിച്ച് ആവേശം ഇരട്ടിയാക്കി.
ശ്രീനാരായണ ഗുരു അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളുടെയും ഗുരുക്കൻമാരുടെയും ഭൂമിയിൽ മാറി മാറി ഭരണം നടത്തിയ എൽഡിഎഫും യുഡിഎഫും ആ പാരമ്പര്യവും സംസ്കാരവും തകർക്കുകയാണെന്നു അമിത് ഷാ കുറ്റപ്പെടുത്തി. കോൺഗ്രസ് കാലത്തു സോളർ അഴിമതിയും ഇടതു കാലത്തു ഡോളർ കടത്തും നടക്കുന്നുവെന്ന് ആരോപിച്ചു.
“ഇഡിയുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥരുടെ മേൽ ഇടതു ഗുണ്ടകൾ ആക്രമണം നടത്തിയപ്പോൾ എന്തു കൊണ്ടാണ് അന്വേഷണം നടത്താതിരുന്നത്? മറ്റേതെങ്കിലും മുഖ്യമന്ത്രിയായിരുന്നെങ്കിൽ നേരത്തെ തന്നെ രാജി വയ്ക്കില്ലായിരുന്നോ ? പിഎസ്‌സിയിൽ പോലും പാർട്ടിക്കാരെ കുത്തി നിറച്ചില്ലേ “? തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോടും ഉന്നയിച്ചു.
കനത്ത സുരക്ഷായാണ് പ്രദേശത്തിന് ഏർപ്പെടുത്തിയിരുന്നതെങ്കിലും കാത്തു നിന്ന ഓരോ പാർട്ടി പ്രവർത്തകനും കരുതിയ പുഷ്പങ്ങൾ ഏറ്റുവാങ്ങാൻ അദ്ദേഹം സമയം കണ്ടെത്തി. സമ്മേളനവേദിയിൽ അദ്ദേഹം എത്തിയതോടെ ജയ് വിളികൾ ഉയർന്നു. കൈകൾ ഉയർത്തി വിജയചിഹ്നം കാണിക്കുമ്പോഴും മുഷ്ടി ചുരുട്ടി കൈകൾ ഉയർത്തുമ്പോഴും പ്രവർത്തകർ ആവേശത്താൽ ഇളകി. തിളങ്ങുന്ന മുത്തുകളും കല്ലുകളും പതിപ്പിച്ച തലപ്പാവ് അമിത് ഷായെ പ്രവർത്തകർ അണിയിച്ചു. മാവേലിക്കര സ്വദേശി ശരൺ ശശികുമാർ എന്ന വിദ്യാർഥി വരച്ച തന്റെ ചിത്രവും പുറ്റിങ്ങൽ ദേവീ ക്ഷേത്രം അധികൃതർ നൽകിയ ഉപഹാരവും ഷാ ഏറ്റുവാങ്ങി.
ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്.പ്രശാന്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്.സത്യപാലൻ, ചാത്തന്നൂരിലെ സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ ബി.ബി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പരിഭാഷകനായി.
Discussion about this post