കൊൽക്കത്ത/ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെയും, അസമില്‍ 7 മുതല്‍ 6 വരെയുമാണ് പോളിങ് നടക്കുന്നത് . ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും, അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ് നടക്കുന്നത് . ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കളാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാനായ ബംഗാളിലെ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിങ് നടക്കുന്നത്. ബിജെപിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 684 കമ്പനി അർധസൈനിക വിഭാഗത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത് . ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
Discussion about this post