കണ്ണൂര്‍: കണ്ണൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ്-എൽഡിഎഫ് സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസംഗം. ഇരുമുന്നണികളും ഇതുവരെ അഴിമതി മാത്രമാണ് നടത്തിയതെന്നും കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് കസേരകളിയാണ് ഇതുവരെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
“എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാർ കേസും ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നത്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജൻസിയെ വരുത്തിയത്. അവസാനം സ്വന്തം മന്ത്രിമാർ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തെ എതിർക്കുകയാണ്.” നദ്ദ ആരോപിച്ചു.
കേന്ദ്രത്തിന്റ പദ്ധതികളിലൂടെയാണ് കേരളത്തിൽ വലിയ വികസനം എത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം , മെട്രോയ്ക്കും പാചകവാതക പൈപ്പ് ലൈനിനും പണം അനുവദിച്ചത് കേന്ദ്രമാണെന്നും കൂട്ടിച്ചേർത്തു . പുറ്റിങ്ങൽ അപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയെത്തി, എന്നാൽ , മൻമോഹൻ സിംഗിന്റെ കാലത്ത് കേരളത്തെ തിരിഞ്ഞു നോക്കിയത് പോലുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post