ഡല്‍ഹി: സൈനിക സംഘര്‍ഷം ഉടലെടുത്തതിനു പിന്നാലെ ചൈന ഒരു ഇന്ത്യന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ ശരിവച്ച് കരസേനാ മേധാവി ജനറല്‍ എം എം നരവനെ . കഴിഞ്ഞ ഏപ്രിലില്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോൾ രാജ്യത്തിന് ഒരു പ്രദേശവും നഷ്ടമായിട്ടില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 10ന് ആരംഭിച്ച സമധാന ചര്‍ച്ചകള്‍ പദ്ധതി അനുസരിച്ച് നടക്കുന്നുണ്ടെന്നും പാങ്കോങ്, കൈലാഷ് റേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഇരു രാജ്യത്തെയും സൈനികര്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് പിന്മാറ്റം തുടങ്ങിയെന്നും കരസേന മേധാവി അറിയിച്ചു.
”മുഖാമുഖം സൈനികവിന്യാസം ഉണ്ടായിരുന്നതിനാല്‍ തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ എല്‍എ സി യില്‍ ഇപ്പോള്‍ ആപേക്ഷിക സമാധാനം ഉണ്ട്. മേഖലയില്‍ സൈനിക പെട്രോളിംഗ് പുനരാരംഭിച്ചിട്ടില്ല. പെട്രോളിംഗ് ആരംഭിച്ചാല്‍ ഏറ്റുമുട്ടലുണ്ടാകാന്‍ സാധ്യതയുണ്ട് . അത് സ്ഥിതിഗതി വഷളാകുന്നതിന് കാരണമാകും.” ജനറല്‍ നരവനെ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനത്തോടെ ചൈനീസ് സൈന്യം ഇന്ത്യന്‍ നിയന്ത്രണ രേഖ ലംഘിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈനീസ് സൈനികര്‍ക്കും അത്യാഹിതം സംഭവിച്ചതായി ചൈനീസ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെങ്ങിലും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ലെങ്കിലും, പുറത്തുവന്ന ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ചൈനീസ് സൈനികരില്‍ 35 പേര്‍ക്ക് പരിക്കേറ്റതായി പരാമര്‍ശമുണ്ടായിരുന്നു.
അതിര്‍ത്തി പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ഇരുരാജ്യങ്ങളും ഉന്നത കോര്‍പ്‌സ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതനുസരിച്ച് ഇതുവരെ പത്ത് റൗണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞു. ഇതിനെ തുടർന്നാണ് പാങ്കോങ് വടക്ക് തെക്ക് തീരങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ തീരുമാനമായത്. സൈനിക തല ചര്‍ച്ചയില്‍ പാങ്കോങ്, ഡെപ്‌സാംഗ് എന്നിവിടങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം പൂര്‍ത്തികരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ”ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ പാംഗോങ് തടാകത്തിന്റെ തെക്ക്- വടക്ക് മേഖലകളില്‍ നിന്ന് സേനകള്‍ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും”. രാജ്‌നാഥ് സിങ് പറഞ്ഞു.
Discussion about this post