കൊച്ചി: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് ഹൈക്കോടതി വിധി പറയുന്നത്. കേരളത്തില്‍ നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ഷന്‍ കമ്മിഷന് പലതവണ പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഒന്നിലധികം വോട്ടുള്ളവര്‍ ഏതു ബൂത്തിലാണു വോട്ട് ചെയ്യുന്നതെന്നു ബി.എല്‍.ഒമാര്‍ മുന്‍കൂറായി എഴുതിവാങ്ങണം.ഇതിന്റെ രേഖകള്‍ പ്രിെസെഡിങ് ഓഫീസര്‍മാര്‍ക്കു െകെമാറണം, ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്തിട്ടുള്ളൂവെന്നു സത്യവാങ്മൂലം നല്‍കണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സെര്‍വറില്‍ ശേഖരിക്കണം എന്നിങ്ങനെ നാല് നിർദ്ദേശങ്ങളാണ് ഇരട്ടവോട്ട് തടയാന്‍ പ്രതിപക്ഷനേതാവ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് പലതവണ ചേര്‍ക്കുന്നത് ഇരട്ട വോട്ടിന് അവസരമൊരുക്കുമെന്നും, നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 38,586 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയതെന്നും എന്നാല്‍, വോട്ടര്‍ പട്ടികയില്‍ ഇനിയൊരു മാറ്റം സാധ്യമല്ലെന്നുമാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മീഷന് ബാദ്ധ്യതയുണ്ടെന്നും, നിഷ്‌പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഇരട്ടവോട്ട് കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും, പട്ടികയില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു . ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും ഫോട്ടോയുമെടുത്ത് സൂക്ഷിക്കും. രാഷ്ട്രീയകക്ഷികള്‍ നല്‍കിയ 3,16,671 ഇരട്ടവോട്ടുകളുടെ പട്ടികയില്‍ 38,586 എണ്ണമേ പ്രശ്‌നമുള്ളതായി കണ്ടെത്തിയുള്ളൂവെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇരട്ടവോട്ടുള്ളവരുടെ വിശദാംശങ്ങള്‍ ബി.എല്‍.ഒമാര്‍ പ്രിെസെഡിങ് ഓഫീസര്‍മാര്‍ക്കു കൈമാറുമെന്നും വ്യക്തമാക്കി.
പ്രതിപക്ഷനേതാവിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍, ബൂത്ത് തലംവരെ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണു കോടതിയില്‍ സമര്‍പ്പിച്ചത്. 4,24,441 ഇരട്ട-വ്യാജവോട്ടുകളുണ്ടെന്നു ബോധ്യപ്പെടുത്തിയിട്ടും 1,38,000 വ്യാജവോട്ടുകളാണ് ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ ഇരട്ട-വ്യാജവോട്ടുകള്‍ കടന്നുകൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നു ചെന്നിത്തലയുടെ അഭിഭാഷകന്‍ ടി. ആസഫലി കോടതിയില്‍ ആവശ്യപ്പെട്ടു. ഇരട്ട-വ്യാജവോട്ടുകള്‍ തെളിയിക്കുന്ന റിപ്പോര്‍ട്ടും സി.ഡിയും കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്.








