പത്തനംതിട്ട: കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കേരളത്തിലെത്തും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ ആണ് കേരളത്തിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പരിപാടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് കോന്നിയിലെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോവുക.
ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമാണ് കോന്നി. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമായി ഉയര്‍ത്തി കാണിക്കുന്നത് ശബരിമല വിഷയമാണ്. കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ശബരിമല വിഷയം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം എന്നാണ് എന്‍ഡിഎ പരസ്യവാചകം. കോന്നിയില്‍ ശബരിമല വിഷയമായിരിക്കും പ്രധാന പ്രസംഗ വിഷയം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . കോന്നിയിലെ പ്രചാരണത്തിന് ശേഷം തിരുവനന്തപുരത്തേക്കായിരിക്കും അദ്ദേഹം പോകുന്നത് . വൈകിട്ടോടെ അവിടെ നിന്ന് നാഗര്‍കോവിലിലേക്കും പോകും.
കെ സുരേന്ദ്രന്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് ഉയർത്താൻ സാധിച്ചു എന്നതാണ് ഇത്തവണയും സുരേന്ദ്രന്‍ തന്നെ കോന്നിയില്‍ ഇറങ്ങാന്‍ കാരണം. ബിജെപിക്ക് വന്‍ വിജയ പ്രതീക്ഷയാണ് ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലുളളത്.
Discussion about this post