ലണ്ടൻ : യാത്രാവിലക്കുള്ള പുതുക്കിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും ബ്രിട്ടൻ ഉൾപ്പെടുത്തി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും റെഡ് ലിസ്റ്റീൽ ഉൾപ്പെടുത്തിയത് ആശങ്കയോടെയാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ കാണുന്നത്. ഏപ്രിൽ ഒൻപതു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഈ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസിന്റെ വകഭേദങ്ങളെ ചെറുക്കാൻ നിലവിലുള്ള വാക്‌സിന് കഴിയുമോ എന്നു സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
നിലവിൽ നാൽപതോളം രാജ്യങ്ങളെയാണ് ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ പോലും ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നുമുണ്ട്. ആഫ്രിക്കയിലെ 23 രാജ്യങ്ങളും ലാറ്റിൻ അമേരിക്കയിലെ 15 രാജ്യങ്ങളും ഒമാൻ, ഖത്തർ, യുഎഇ എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളുമാണ് ഇപ്പോൾ പട്ടികയിലുള്ളത്. നേരത്തെ പട്ടികയിലുണ്ടായിരുന്ന ഏക യൂറോപ്യൻ രാജ്യമായ പോർച്ചുഗലിനെ കഴിഞ്ഞയാഴ്ച ലിസ്റ്റിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇവിടങ്ങളിൽ പത്തുദിവസത്തിനുള്ളിൽ സഞ്ചരിച്ചവർക്കും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇവിടെയുള്ള ബ്രിട്ടിഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കാൻ അനുമതിയുള്ളവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ യാത്രാനുമതി ലഭിക്കുമെങ്കിലും, ഇവർ ബ്രിട്ടനിൽ എത്തിയാൽ പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. ഹോട്ടലിലേക്കുള്ള യാത്രാചെലവും താമസച്ചെലവും രണ്ടുതവണത്തെ ടെസ്റ്റ് ഫീസുമായി 1750 പൗണ്ടാണ് ഇതിന് ഈടാക്കുന്നത്. 12 വയസിനു മുകളിലുള്ള ഓരോ അഡിഷനൽ യാത്രക്കാരനും 650 പൗണ്ടും 12 വയസ്സിൽ താഴെയുള്ളവർ 325 പൗണ്ടും നൽകണം.
വാക്സിനേഷനിലൂടെയും കനത്ത ലോക്ക് ഡൌൺ നിബന്ധനകളിലൂടെയും കോവിഡിനെ ഒരു പരിധിവരെ ബ്രിട്ടൻ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്. ക്വാറന്റീൻ നിയമം ലംഘിക്കുന്നത് കടുത്ത പിഴയും പത്തുവർഷം വരെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഇതാണ് കോവിഡ് കേസുകൾ ഏറെയുള്ള രാജ്യങ്ങളെയും പുതിയ വകഭേദങ്ങൾ കണ്ടെത്തിയ രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ പെടുത്തി കനത്ത മുൻകരുതലുകൾ എടുക്കാൻ കാരണം.
ഇന്ത്യയിലും അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടാനുള്ള സാധ്യത ഏറെയാണ് എന്നതാണ് ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുന്നത്. രണ്ടുലക്ഷത്തോളം മലയാളികൾ ഉൾപ്പെടെ ഇരുപതു ലക്ഷത്തിനു മുകളിൽ ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ ഇന്ത്യ റെഡ് ലിസ്റ്റിലായാൽ ഇവരുടെ സമീപഭാവിയിലെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെല്ലാം അനിശ്ചിതത്വത്തിലാകും.
Discussion about this post