ഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ത്യയിലെത്തി . ഇന്ത്യ – റഷ്യ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് സെര്‍ജി ലാവ് റോവിനെ സ്വീകരിച്ചത്.
വിദേശകാര്യ മന്ത്രിതല ചര്‍ച്ചകളാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. വ്യാപാര മേഖലയും, സൈനീക സഹകരണവും മെച്ചപ്പെടുത്തുക എന്നതാണ് ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സന്ദർശനം ഇന്ത്യ-റഷ്യ ഉച്ചകോടിക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്. പ്രതിരോധ- ബഹിരാകാശ മേഖലകളില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ദശകത്തിനിടയില്‍ ആദ്യമായി ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റിവെച്ചിരുന്നു. 2000 മുതല്‍ ഇന്ത്യയും റഷ്യയും വര്‍ഷം തോറും ഉഭയകക്ഷി ഉച്ചകോടി നടത്തുന്നു. ഇന്ത്യയിലും റഷ്യയിലും ഇതുവരെ 20 വാര്‍ഷിക ഉച്ചകോടി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. വാണിജ്യം, വിദേശകാര്യം എന്നിവയിലടക്കം റഷ്യയുടെ സഹകരണം കൂടി ഇന്ത്യക്ക് ലഭിച്ചാല്‍ അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല രാജ്യം സന്ദര്‍ശിച്ചപ്പോള്‍ ലാവ്‌റോവിനെ സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ, പ്രത്യേക പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പങ്കാളിത്തത്തെക്കുറിച്ചും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ ഇപ്പോള്‍ സ്ഥിരമല്ലാത്ത അംഗമായിരിക്കുന്ന യുഎന്‍, യുഎന്‍എസ്‌സി എന്നിവയിലെ സഹകരണം ഉള്‍പ്പെടെ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ താല്‍പ്പര്യമുള്ള ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ശ്രിംഗ്ല പറഞ്ഞു.
Discussion about this post