തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിലും ‘വഞ്ചിയൂര്‍ ട്രഷറി മോഡല്‍’ സാമ്പത്തിക തട്ടിപ്പ് നടന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുതിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും സംശയിക്കുന്നു.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ഓഫിസിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പട്ടികജാതി വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനുമൊക്കെ അനുവദിക്കുന്ന ധനസഹായം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് ജില്ലാ ഓഫീസർ അന്വേഷണത്തിൽ കണ്ടെത്തിയത് . ധനസഹായത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിന് പകരം ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളുടെ അക്കൗണ്ട് എഴുതി ചേർത്ത് അപേക്ഷകന് പകരം സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയായിരുന്നു തട്ടിപ്പ്.
സീനിയര്‍ ക്ലര്‍ക്ക് യു.ആര്‍. രാഹുല്‍, ഫീല്‍ഡ് പ്രമോട്ടര്‍ സംഗീത എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സംഗീത കുറഞ്ഞത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും രാഹുല്‍ 4 ലക്ഷത്തോളം രൂപയും തട്ടിെയടുത്തെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള ഏതാനും ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും തട്ടിപ്പ് പിടികൂടിയത്. അതുകൊണ്ട് തന്നെ അതിന് മുന്‍പും തട്ടിപ്പുണ്ടെന്നാണ് സംശയിക്കുന്നത്.
Discussion about this post