കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് നാളെ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 900 കമ്പനി കേന്ദ്ര സേനയെക്കൂടി വിന്യസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കൂടാതെ മുഖ്യമന്ത്രി മമത ബാനർജിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ അശോക് ചക്രവർത്തിയെ അടിയന്തരമായി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. കേന്ദ്രസേനക്കെതിരായ മമതയുടെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു. മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.
മാര്‍ച്ച് 28, ഏപ്രില്‍ 7 തീയതികളില്‍ കേന്ദ്രസേനക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച് ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്ന് നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നു. ഹിന്ദു-മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
ശനിയാഴ്ചയാണ് ബംഗാളിൽ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Discussion about this post