ഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മദനിയുടെ ഹർജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യമാണ് പിന്‍മാറിയത്. മദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.
ബെംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നല്‍കിയത്.
എന്നാല്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചാല്‍ മദനി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകരസംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു.
മദനി അപകടകാരിയായ മനുഷ്യന്‍ ആണെന്നായിരുന്നു ഹർജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടത്. അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്.എ.ബോബ്ഡെ പറഞ്ഞത്.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങള്‍.
Discussion about this post