സമൃദ്ധിയുടെ പുണ്യദിനങ്ങളുടെ പ്രതീക്ഷയിൽ ഇന്ന് വിഷു. കൈനീട്ടവും വിഷുക്കണിയും പടക്കങ്ങളും സദ്യവട്ടവുമായി നന്മയുടെ സുവർണ്ണ ദിനങ്ങൾ വരവേൽക്കാനൊരുങ്ങി നാടും നഗരവും.
ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുര നിഗ്രഹം നടത്തി തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ഊട്ടിയുറപ്പിച്ച പുണ്യദിനമാണ് വിഷു എന്നാണ് ഐതിഹ്യം. പുരാതനകാലം മുതൽക്കേ കേരളത്തിൽ വിഷു ആഘോഷിച്ചിരുന്നതായി ചരിത്ര രേഖകളുണ്ട്. എഡി 844ൽ സ്ഥാണു രവി വർമ്മന്റെ ശാസനങ്ങളിൽ വിഷു ആഘോഷങ്ങളെകുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ശ്രീകൃഷ്ണനും കൊന്നപ്പൂക്കളുമാണ് മലയാളിയുടെ മനസ്സിലെ വിഷുവിന്റെ ബിംബങ്ങൾ. കാലാധിപനായി ആരാധിക്കപ്പെടുന്ന ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ വിഷുവിന്റെ പ്രതീകമാകുന്നത് കാലാവസ്ഥയിലെ മാറ്റത്തിന് നാന്ദി കുറിക്കുന്ന വിഷു ദിനത്തിന്റെ ശാസ്ത്രീയ യാദൃശ്ചികതയാണ്.
പ്രഭാതത്തിലെ വിഷുക്കണി ദർശനവും കൈനീട്ടം നൽകലുമാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ. വർഷം മുഴുവനും നീണ്ടു നിൽക്കുന്ന സമൃദ്ധിയുടെ പ്രാർത്ഥനയാണ് ഈ ചടങ്ങുകൾ. ‘ആദ്യം കാണുന്നത്‘ എന്ന അർത്ഥത്തിലാണ് ‘കണി‘ എന്ന വാക്ക് ഉപയോഗിക്കുന്നത്. വിഷുക്കണി എന്നാൽ വിഷുവിൻ നാളിലെ ആദ്യ കാഴ്ച എന്നാണ്.
വിഷുദിനത്തിലെ കണിദർശനം സമൃദ്ധിയുടെ പ്രതീകവും പ്രതീക്ഷയുമാണ്. കുട്ടികളെ കണികാണിക്കൽ അതു കൊണ്ട് തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നതുമാണ്. നെല്ല്, നാരങ്ങ, കണിവെള്ളരി, ചക്ക, കണ്മഷി, വെറ്റില, കൊന്നപ്പൂക്കൾ, നിറദീപം, കണ്ണാടി, നാണയങ്ങൾ, രൂപ, കോടി മുണ്ട് എന്നിവ താലത്തിലോ ഓട്ടുരുളിയിലോ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിനൊപ്പം കണിവെക്കുന്നു. ഈ കണിയോടെയാണ് മലയാളിയുടെ പുതുവർഷത്തിലേക്കുള്ള ആദ്യ പ്രാർത്ഥന.
വിഭവസമൃദ്ധമായ വിഷുസദ്യയും ഏറെ വിശേഷമാണ്. കുട്ടികളും മുതിർന്നവരും വിഷുക്കോടി അണിഞ്ഞാണ് സദ്യ ഉണ്ണുന്നത്. മാമ്പഴക്കാലമായതിനാൽ മാമ്പഴപ്പച്ചടിയും മാമ്പഴപ്പുളിശ്ശേരിയും പ്രധാന വിഭവങ്ങളാണ്. തൂശനിലയിലാണ് സസ്യാഹാര സമൃദ്ധമായ സദ്യ വിളമ്പുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രത്തിലും വിഷുദിനം വിശേഷമാണ്.
ഈ ദിവസത്തെ ഫലം ഒരു വർഷം മുഴുവൻ നിറഞ്ഞു നിൽക്കുന്നതാണ് എന്നാണ് വിശ്വാസം. കുടുംബത്തിലെ മുതിർന്ന അംഗമാണ് ഏവർക്കും കോടിയും കൈനീട്ടവും നൽകുക. ചില പ്രദേശങ്ങളിൽ വീട്ടുമുറ്റത്ത് കോലമിടുന്ന ചടങ്ങും നിലവിലുണ്ട്. കൂടിച്ചേരലുകളും സദ്യവട്ടവും പുത്തൻ വസ്ത്രങ്ങളും പടക്കങ്ങളുമായി വിഷു കണ്മുന്നിൽ പൂത്തുലയുമ്പോൾ രോഗാതുരതയുടെ ഇരുണ്ട നാളുകൾ നീങ്ങി ആയുരാരോഗ്യ സമ്പൽ സമൃദ്ധികൾ ഏവരിലും നിറയണേയെന്ന പ്രാർത്ഥനയാണ് ഇത്തവണ ഓരോ മലയാളി മനസ്സുകളിലും.
Discussion about this post