ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കവെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡിന്റെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ നിർമ്മല സീതാരാമൻ യോഗത്തില്‍ വിശദീകരിച്ചു.
രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നിലവിൽ പോകുന്നില്ല. സമ്പദ് വ്യവസ്ഥയെ പൂർണ്ണമായും അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീൻ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തുടരും. വാക്സിനേഷൻ ഊർജ്ജിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പൊതുഭരണം, സാമ്പത്തിക പരിഷ്കരണങ്ങൾ, ജലവിഭവ വിനിയോഗം, ആരോഗ്യം എന്നീ മേഖലകളിൽ ഇന്ത്യയും ലോകബാങ്കും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിന്റെ സാധ്യതകൾ യോഗത്തിൽ ആരാഞ്ഞതായി ലോകബാങ്ക് വിശദീകരിച്ചു.








