കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിലെ 45 നിയോജക മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 342 സ്ഥാനാർത്ഥികളുടെ ഭാഗധേയം നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7.00 നാണ് ആരംഭിച്ചത്.
പ്രചാരണത്തിനിടെ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷയാണ് ബംഗാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ സമാധാനം ഉറപ്പ് വരുത്താൻ 1,071 കമ്പനി കേന്ദ്രസേനയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാന പൊലീസിലെ 15,790 ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ നിയന്ത്രണ ചുമതല നിർവഹിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം പശ്ചിമബംഗാളിൽ 6910 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യയിൽ നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച നക്സൽബാരിയിലും ഇന്നാണ് വോട്ടെടുപ്പ്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ നിലവിൽ ബിജെപിക്കാണ് മേൽക്കൈ.
എട്ട് ഘട്ടങ്ങളായിട്ടാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
Discussion about this post