ഡൽഹി : ഓക്സിജന്റെ ലഭ്യതക്കുറവ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തീരുമാനം. ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണമെന്നും, ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏത് സമയത്തും പ്രവേശനം അനുവദിക്കുമെന്നും, ഒരു നിയന്ത്രണവും ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പ്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും ടാങ്കറുകളുടെ ലഭ്യത കൂട്ടുമെന്നും മോദി വ്യക്തമാക്കി. ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
Discussion about this post