വാഷിങ്ടണ്‍: അമേരിക്കന്‍ ജനതക്കുള്ള കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.
യു.എസില്‍ നിന്ന് അസംസ്കൃതവസ്തുക്കള്‍ ഇറക്കുമതി ഇല്ലാത്തതിനാൽ കോവിഡ് രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്കൃതവസ്തുക്കള്‍ ലഭിക്കാത്തത് മൂലം വാക്സിന്‍ നിര്‍മ്മാണവും മന്ദഗതിയിലാണ്
നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോള്‍ പരിഗണിക്കുമെന്ന ചോദ്യത്തിന് മറുപടിയായി “അമേരിക്കയാണ് ആദ്യം. അമേരിക്കന്‍ ജനതയ്ക്ക് വാക്സിനേഷന്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍” എന്ന് പ്രൈസ് പറഞ്ഞു.
ലോകത്ത് മറ്റേത് രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് മഹാമാരി രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ് നടക്കുന്നത് . ഇതിനാല്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന. മറ്റുള്ള രാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നല്‍കുന്നതിനാലാണ് കയറ്റുമതിയില്‍ നിയന്ത്രണം വന്നതെന്നും അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു .
Discussion about this post