ഉത്തർപ്രദേശിൽ മൂന്നാംഘട്ട വാക്സിൻ വിതരണത്തിനുവേണ്ടി ഒരു കോടി വാക്സിനുകൾ വാങ്ങിയതായി യോഗി സർക്കാർ. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ അധികമായാണ് ഒരുകോടി വാക്സിൻ ഡോസുകൾ ഉത്തർപ്രദേശ് സർക്കാർ വാങ്ങിയിരിക്കുന്നത്.
അൻപത് ശതമാനം വാക്സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് കേന്ദ്രഗവണ്മെന്റ് തീരുമാനം. ബാക്കി വരുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾ സ്വന്തമായി വാങ്ങണം. സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ വാങ്ങാൻ അനുവാദമുണ്ട്. ആസാമും ഉത്തർപ്രദേശും കേന്ദ്രവിഹിതത്തിനു പുറമേ ഒരുകോടി വാക്സിൻ വാങ്ങിയിട്ടുണ്ട്.
ഇതിനുപുറമേ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗവുമായി ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ ചികിത്സ നൽകാനും യോഗി ആദിത്യനാഥ് ഉത്തരവിറക്കി. സർക്കാർ ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലെങ്കിൽ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നും അവർക്ക് ചികിത്സ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വരുന്ന രോഗികൾക്ക് ചികിത്സാച്ചിലവുകൾ താങ്ങാൻ പണമില്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആ പണം ഗവണ്മെന്റ് നൽകുമെന്നും യോഗി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കോവിഡ് രോഗിക്ക് സ്വകാര്യാശുപത്രികൾ ചികിത്സ നിഷേധിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അങ്ങനെയുള്ള സംഭവങ്ങൾ നടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗരൂഗരായിരിക്കണമെന്നും യോഗി സർക്കാർ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിൽ ഓക്സിജന്റെ കുറവില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ നടപടികളുണ്ടാകും. കുറ്റം ചെയ്യുന്നവരെ ശക്തമായി കൈകാര്യം ചെയ്യും. ഐഐടി കാൺപൂർ, ഐഐഎം ലക്നൗ,ഐ ഐ ടി ബി എച്ച് യു എന്നിവയുമായി സഹകരിച്ച് ഓക്സിജൻ യൂണിറ്റ് ഓഡിറ്റിംഗ് നടത്തും . ഓക്‌സിജന്റെ ആവശ്യം, വിതരണം, എന്നിവ തത്സമയം ട്രാക്കുചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കുകയും ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post