വടക്കാഞ്ചേരി: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.
1934ൽ ഒളപ്പമണ്ണ മനയിൽ ജനിച്ച സുമംഗല ദേശമംഗലം അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെ ഭാര്യയാണ്. കേരള കലാമണ്ഡലത്തിന്റെ 60 വർഷത്തെ ചരിത്രം എഴുതിയിട്ടുണ്ട്. പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പ്പായസം, മഞ്ചാടിക്കുരു, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരു കുരങ്ങൾൻകഥ’, ഒരു കൂട പഴങ്ങൾ എന്നിവയാണ് പ്രസിദ്ധ ബാലസാഹിത്യ കൃതികൾ. ‘കുറിഞ്ഞിയും കൂട്ടുകാരും’ ആണ് ആദ്യ പുസ്തകം.
1979ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1980ൽ കേരള സാമൂഹ്യ ക്ഷേമ വകുപ്പിെൻറ അവാർഡും ’95ൽ തൃശൂർ റോട്ടറി ക്ലബ് അവാർഡും ലഭിച്ചു. ’96ൽ എ.പി.പി നമ്പൂതിരി അവാർഡിനും ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരത്തിനും അർഹയായി. പബ്ലിസിറ്റി ഓഫീസറായി 22 വർഷം ജോലി ചെയ്തിട്ടുണ്ട്. മക്കൾ: ഉഷ നമ്പൂതിരിപ്പാട്, നാരായണൻ, അഷ്ടമൂർത്തി.
സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. “കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്” മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post